കോട്ടയം: മകരച്ചൂടില്‍ നാടും കാടും പൊള്ളുന്നതിനാല്‍ ഫയര്‍ഫോഴ്സിനു പണി ഇരട്ടിയായി. ഓരോ മണിക്കൂറിലുമുണ്ടാകുന്ന ചെറുതും വലുതുമായ തീപിടിത്തങ്ങളാണ് ഫയര്‍ഫോഴ്സ് ആന്‍ഡ് റെസ്ക്യു വിഭാഗത്തിനു തലവേദനയായിരിക്കുന്നത്. ആവശ്യത്തിനു ജീവനക്കാരോ അത്യാധുനിക ഉപകരണങ്ങളോ വാഹനങ്ങളോ ഇപ്പോഴും സേനയ്ക്കില്ല.
പല സ്റ്റേഷനുകള്‍ക്കും പ്രദേശപരിധി കൂടുതലാണ്. പുതിയ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തുടങ്ങാനുള്ള ഫയലുകളില്‍ തീരുമാനമായിട്ടില്ല. കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, കടുത്തുരുത്തി, പാമ്പാടി, വൈക്കം എന്നിവിടങ്ങളിലായി എട്ടു സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇതില്‍ കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, വൈക്കം സ്റ്റേഷനുകള്‍ക്ക് ഏരിയ കൂടുതലാണ്.
മുണ്ടക്കയം, എരുമേലി, കുമരകം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ പുതിയ സ്റ്റേഷനുകള്‍ അനുവദിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എരുമേലിയിലും മുണ്ടക്കയത്തും സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായതാണ്. തീപിടിത്തം, വെള്ളപ്പൊക്കം, മുങ്ങിമരണം, മരംവെട്ടല്‍, രക്ഷാപ്രവര്‍ത്തനം എന്നിവയില്‍ മാത്രമല്ല ഉത്സവങ്ങള്‍, പെരുന്നാളുകള്‍, ആഘോഷങ്ങള്‍, വിഐപി സന്ദര്‍ശനം തുടങ്ങിയവയ്ക്കും ഫയര്‍ ആന്‍ഡ് റെസ്ക്യു സംഘത്തിന് ജോലിയേറെയുണ്ട്.
കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട സ്റ്റേഷനുകളില്‍ സേന പരക്കം പായണം
മലയോരപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഈ രണ്ടു സ്റ്റേഷനുകളില്‍ തിരക്കൊഴിഞ്ഞ നേരമില്ല. ചെറുതും വലുതുമായ നിരവധി തീപിടിത്തങ്ങളാണ് ദിവസവും ഉണ്ടാകുന്നത്. റബര്‍ തോട്ടങ്ങളും എസ്റ്റേറ്റുകളും ധാരാളമുള്ള ഇവിടെ വേനല്‍ കടുത്തതോടെ തീപിടിത്തം വ്യാപകമാണ്. കാഞ്ഞിരപ്പള്ളി സ്റ്റേഷന്റെ സേവനം ഇടുക്കി, പത്തനംതിട്ട ജില്ലാ അതിര്‍ത്തികള്‍ വരെയെത്തണം. എരുമേലി, കണമല, പമ്പാവാലി, കോരുത്തോട്, കൂട്ടിക്കല്‍, ഇളംകാട്, പറത്താനം പ്രദേശങ്ങളും കാഞ്ഞിരപ്പള്ളി സ്റ്റേഷന്റെ പരിധിയിലാണ്.
കുത്തനെ കയറ്റത്തിലൂടെ ടാങ്കര്‍ നിറയെ വെള്ളവുമായി വണ്ടികള്‍ കയറുക ദുഷ്കരം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസ് കത്തി നശിച്ച സംഭവത്തില്‍ കാഞ്ഞിരപ്പള്ളിയില്നിന്നാണു ഫയർഫോഴ്സ് എത്തിയത്. കാഞ്ഞിരപ്പള്ളിയില്‍നിന്നും 20 മിനിറ്റ് എടുത്തു മുണ്ടക്കയത്ത് ഓടിയെത്താന്‍.
ഈരാറ്റുപേട്ട സ്റ്റേഷനും സമാന സ്വഭാവമാണ്. വാഗമണ്‍ വഴിക്കടവുവരെയും പൂഞ്ഞാര്‍, തീക്കോയി, പാതാമ്പുഴ, മേലുകാവ്, തലനാട്, ഇല്ലിക്കല്ക്കല്ലുവരെയും വിസ്തൃതമാണ് സ്റ്റേഷന് പരിധി.
രക്ഷാപ്രവര്‍ത്തനത്തിന് കുമരകത്ത് സംവിധാനങ്ങളില്ല
വിനോദസഞ്ചാര കേന്ദ്രമാണെങ്കിലു ം കുമരകത്ത് പ്രധാനപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലതും ഇല്ല. അവയില്‍ പ്രധാനമാണു പ്രകൃതിദുരന്തങ്ങളിലും അപകടങ്ങളിലും സുരക്ഷ ഒരുക്കാന്‍ സംവിധാനങ്ങളൊന്നും ഇല്ലാത്തത്. ഫയര്‍ഫോഴ്സ് യൂണിറ്റ് കുമരകത്ത് ആരംഭിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും നടപടികള്‍ കൈക്കൊള്ളാന്‍ ഭരണാധികാരികള്‍ മനസുവയ്ക്കുന്നില്ല.
ജലാശയങ്ങളും നെല്പാടങ്ങളും ധാരാളമുള്ള കുമരകത്ത് അപകടങ്ങളും നിരവധി ഉണ്ടാകുന്നുണ്ട്. നെല്പാടങ്ങളില് തീപിടിക്കുന്നതും വെള്ളത്തില്‍ വീണുള്ള അപകടങ്ങളും ഹൗസ് ബോട്ടിനു തീപിടിത്തവും വള്ളംമുങ്ങുന്നതുമൊക്കെയായി എത്രയോ അപകടങ്ങള്‍ കുമരകത്തും സമീപ പഞ്ചായത്തുകളിലും ഉണ്ടാകുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ കോട്ടയത്തുനിന്നു ഫയര്‍ഫോഴ്സ് എത്തണം.
10 കിലോമീറ്റര്‍ അകലെനിന്നു ഫയര്‍ഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തണമെങ്കില്‍ കുറഞ്ഞത് അര മണിക്കൂറെങ്കിലും കഴിയണം. ഫയര്‍ഫോഴ്സ് യൂണിറ്റ് ആരംഭിക്കാന്‍ സ്ഥലം കിട്ടാത്തതാണു പ്രശ്നമെന്നാണ് ന്യായീകരണം.
ഡെപ്യൂട്ടി ഓഫീസര്‍മാരില്ല;ജീവനക്കാരുടെ കുറവും
ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ ഫയര്‍ ഓഫീസര്‍ ഉണ്ടെങ്കിലും എട്ടു സ്റ്റേഷനുകള്‍ക്കുമായി ഡെപ്യൂട്ടി ഓഫീസര്‍മാരില്ല. ഡെപ്യൂട്ടി ഓഫീസര്‍മാരുടെ നിയമനത്തിന് അംഗീകാരം ലഭിച്ചെങ്കിലും നിയമനം നടന്നിട്ടില്ല.
ഇതുമൂലം ഒന്നലധികം കേസുകള്‍ ഉണ്ടാകുമ്പോള്‍ വിവിധ സ്റ്റേഷനുകളെ കോഓര്‍ഡിനേറ്റ് ചെയ്യുന്നതില്‍ പോരായ്മയുണ്ടാകുന്നു. കഴിഞ്ഞ ദിവസം പള്ളിക്കത്തോട് തെക്കുംതല കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ വലിയ തീപിടിത്തത്തില്‍ കോട്ടയം, പാമ്പാടി, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി എന്നിവിടങ്ങളില്‍ നിന്നാണ് റെസ്ക്യു സംഘം എത്തിയത്.
ഡെപ്യൂട്ടി ഓഫീസര്‍മാരുടെ അഭാവംമൂലം തീയണയ്ക്കല്‍ പ്രവര്‍ത്തനത്തിലെ ഏകോപനത്തിന് കാലതാമസമുണ്ടായി. ഫയര്മാന്മാരുടെ കുറവ് എല്ലാ സ്റ്റേഷനുകളിലുമുണ്ട്.